സഹായം ഒരു ഫോണ്‍ കോള്‍ അകലെ; ഇന്ത്യന്‍ പ്രവാസികള്‍ക്ക് വഴികാട്ടിയായി ഷാര്‍ജയില്‍ റിസോഴ്‌സ് സെന്റര്‍



 Image result for call

ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍സഹായമെത്തിക്കുന്നതിനും അവരെ ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനുമായി ഷാര്‍ജയില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ തുറന്നു. ദുബായ് കഴിഞ്ഞാല്‍ യു.എ.ഇയിലെ രണ്ടാമത്തെ സെന്ററാണിത്.

ഇന്ത്യന്‍ എംബസിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. തൊഴില്‍ സംബന്ധമായ എന്ത് വിഷയങ്ങള്‍ക്കും 800 INDIA, 80046342 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സഹായവും ഉപദേശവും ലഭിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരിയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.

വ്യാജ തൊഴില്‍ ഏജന്‍സികളുടെയും മറ്റ് തട്ടിപ്പ് സംഘങ്ങളുടെയും കെണിയില്‍പ്പെടുന്നവരുടെയും ആവശ്യമായ രേഖകളില്ലാതെയും കുറഞ്ഞ ശമ്പളത്തിനും ജോലി ചെയ്യേണ്ടി വരുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്നതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ദിനേശ് കുമാര്‍ പറഞ്ഞു.

യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് നാടുകളിലായി 60 ലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളില്‍ തൊഴില്‍ ചൂഷണിത്തിനിരയാവുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും നാട്ടില്‍ നിന്നെത്തി തട്ടിപ്പിനിരയാവുന്ന തൊഴിലാളികള്‍ കുറഞ്ഞ കൂലിക്ക് കിട്ടിയ ജോലി ചെയ്ത് ജീവിക്കുന്ന സംഭവങ്ങളും കുറവല്ല. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ജോലിയെടുക്കുന്ന ബ്ലൂകോളര്‍ തൊഴിലാളികളെയാണ് തങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ദിനേശ് കുമാര്‍ അറിയിച്ചു.

മാനസികമായ പ്രയാസങ്ങളും സമ്മര്‍ദ്ദവും അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിംഗിന് ആവശ്യമായ സംവിധാനവും റിസോഴ്‌സ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. തൊഴില്‍ കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ യഥാര്‍ഥമാണോ എന്ന് പരിശോധിക്കുന്നതിനും ഇവിടെ സംവിധാനമുണ്ട്. തൊഴില്‍ നിയമങ്ങളെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക ക്യാംപുകളും സെന്റര്‍ സംഘടിപ്പിക്കും. 2010ല്‍ ദുബയില്‍ ആരംഭിച്ച റിസോഴ്‌സ് സെന്ററില്‍ 2016ല്‍ മാത്രം 25,000ത്തോളം ഫോണ്‍ വിളികളാണ് തൊഴിലാളികളില്‍ നിന്ന് ലഭിച്ചത്. 2000ത്തിലേറെ കത്തുകളും ഫാക്‌സുകളും എസ്.എം.എസ്സുകളും ഇവിടെ ലഭിക്കുകയുണ്ടായി.

Comments

Popular posts from this blog

അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുവതി കൊല്ലപ്പെട്ടു, കുടുംബത്തിന് സംഭവിച്ചത് വന്‍ ദുരന്തം

2500 രൂപയ്ക്ക് കിടിലന്‍ 4ജി ഫോണുമായി എയര്‍ടെല്‍: എല്ലാം ജിയോയ്ക്കുള്ള ഇരട്ടിപ്പണി

സ്വന്തം ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം!...